വ്യാഴാഴ്‌ച, ജൂലൈ 14, 2011

ജിരണ്‍ എന്ന പട്ടി

മതിലുകള്‍ ഇല്ലാതിരുന്ന ഒരു കാലം. അഥവാ ഉണ്ടെങ്കില്‍ തന്നെ ആ മതിലുകള്‍ പണമുള്ളവരുടെ മുഖമുദ്രയായിരുന്നു. ജിരണ്‍ എന്ന ആ പട്ടിക്ക് ആ മതിലുകള്‍ക്കപ്പുറം കടക്കേണ്ട കാര്യവും ഇല്ലായിരുന്നു. അതിനാല്‍ അവന്‍ വാതിലുകള്‍ ഇല്ലാത്ത പത്തല്‍ വേലികള്‍ കടന്ന് ഓരോ മുറ്റത്തും കാവല്‍ കിടന്നു. ഓരോ വീട്ടില്‍ നിന്നും ഉണ്ടു. ഓരോ വീട്ടിലെയും ആളുകളെ കാണുമ്പോള്‍ അവന്‍ വാലാട്ടി. ജിരണ്‍ എന്നത് ഞങ്ങളുടെ കൊച്ചുഗ്രാമത്തിന്‍റെ എല്ലാ അതിരുകളും സ്നേഹം കൊണ്ട് എഴുതി വാങ്ങിയ പട്ടിയായിരുന്നു.

മമ്മിയുടെ തറവാട്ടിലേക്ക്‌ താമസം മാറിയ കാലത്താണ് ജിരണ്‍ ഒരു പുതിയ കഥാപാത്രത്തെ പോലെ ജീവിതത്തില്‍ കടന്നു വരുന്നത്. ഞങ്ങളുടെ അയല്‍ക്കാരായിരുന്ന ടെസ്സി ചേച്ചിയുടെ വീട്ടില്‍ അവന്‍ എന്ന് വന്നു എന്നത് എന്റെ മങ്ങികിടക്കുന്ന ഓര്‍മ്മകള്‍ക്ക് അപ്പുറമുള്ള കാര്യമാണ്. പക്ഷെ പിന്നീടുള്ള ഓര്‍മകളില്‍ അവന്‍ ഉണ്ടായിരുന്നു. ഒരു പക്ഷെ ഏതൊരു നാട്ടിന്‍ പുറത്തിന്റെ ചിത്രം വരക്കുമ്പോഴും ഇത് പോലെ ഒരു പട്ടി ഉണ്ടാകുമായിരിക്കും.  നന്മയുടെ ഒരു നിഷ്കളങ്ക സാന്നിദ്ധ്യം പോലെ, അവര്‍ അങ്ങിനെ വാലാട്ടി നില്‍ക്കുന്നു.

തൂക്കുസഞ്ചിയില്‍ കഞ്ഞിക്കറ പുരണ്ട പുസ്കങ്ങളുടെ ചുമടും താങ്ങി പാരിജാത ചെടികളുടെ വേലി കടന്ന് മമ്മിയുടെ തറവാട്ടിലേക്ക്‌ കാലുകുത്തുമ്പോള്‍ ഒരു കുരയോടെയാണ് ജിരണ്‍ എന്റെ ആറാം വയസിലേക്ക് ചാടി വീണത്‌.

"ഡാ!!! അത് നമ്മട കൊച്ചാ..." വല്യാന്റിയുടെ ഒച്ച ഉയരും വരെ അവന്‍ കുര നിര്‍ത്തിയില്ല. ജിരണ്‍ അങ്ങിനെയാണ്. അവന്‍ കയറിയിറങ്ങുന്ന എല്ലാ വീട്ടിലെയും ആളുകളെ അവന് കൃത്യമായി അറിയാം. അത് കൊണ്ട് തന്നെ അവന്‍റെ സാന്നിദ്ധ്യത്തില്‍ ഒരപരിചിതനും ഒരു വീട്ടിലും കയറാന്‍ പറ്റില്ല. ഒരിക്കല്‍ ഒരാള്‍ ആ നാടിന്‍റെ ഭാഗമായി കഴിയും വരെ ആ കുര അവന്‍ തുടരും. ആ നാടിന്റെ ഭാഗമായത് മുതല്‍ ഞാനും അവന്റെ സംരക്ഷണത്തിലായി.

നാട്ടില്‍ ആദ്യം ഉണരുന്നത് വേലാന്‍ (വേലായുധന്‍) ചേട്ടനും പുരുഷന്‍ ചേട്ടനുമാണ്. മീന്‍ വള്ളത്തില്‍ പോകാന്‍ ഉണരുന്ന വേലാന്‍ ചേട്ടന്‍റെ "പുരുഷാ" എന്ന നീട്ടി വിളിയാണ് നാടിന്റെ സൈറണ്‍. ആ സൈറണ്‍ മുഴങ്ങുന്നതിനു  മുന്‍പേ ജിരണ്‍ റെഡിയായി വേലാന്‍ ചേട്ടന്‍റെ വീട്ടുവാതില്‍ക്കല്‍ വന്നു നില്‍ക്കും. അവരെ വള്ളക്കടവ് വരെ അനുഗമിക്കുന്നത് അവനാണ്.  പിന്നെ മടങ്ങി വന്നാല്‍ നേരെ സ്കൂളിലേക്ക്...നാട്ടില്‍ രണ്ടു സ്കൂളുകളാണ് ഉള്ളത്. സെന്റ്‌ മേരീസ്‌ എല്‍. പി. സ്കൂള്‍, സാന്റാക്രൂസ് ഹൈസ്കൂള്‍. ഹൈസ്കൂളില്‍ പോകുന്നവരുടെ കൂടെ ചേട്ടന്മാര്‍ ഉള്ളത് കൊണ്ട് പേടിക്കേണ്ടി വരില്ല എന്നത് കൊണ്ടാണോ എന്തോ ജിരന്‍ എല്‍ പി സ്കൂളുകാരായ ഞങ്ങളുടെ കൂട്ടത്തില്‍ ആണ് വരുന്നത്.

"കുട്ട്യോളെ നോക്കണേഡാ!" എന്ന ഓരോ അമ്മമാരുടെ നിര്‍ദേശവും അവന്‍ മോങ്ങികൊണ്ട് കേള്‍ക്കും. പിന്നെ ഒപ്പം നടത്തം. ഇടക്ക് ഓടി കൂട്ടത്തിന്റെ മുന്നില്‍ വരും. പിന്നെ പിന്നിലെക്കോടും. അങ്ങിനെ സ്കൂള്‍ എത്തും വരെ. ഇടക്ക് ഒരു റോഡ്‌ ക്രോസ് ചെയ്യണം. അവിടെ എത്തുമ്പോള്‍ അവന്‍ കുരക്കും. കുര കേട്ട് ആളുകള്‍ ഞങ്ങളെ നോക്കും.  പിന്നെ അവരുടെ ശ്രദ്ധയില്‍ റോഡു കടക്കാം. അവന്‍റെ നോട്ടത്തില്‍ ഞങ്ങള്‍ എല്ലാവരും സുരക്ഷിതരായിരുന്നു.
മനുഷ്യനായി ജനിക്കേണ്ട ആരോ ആണ് അവന്‍ എന്ന് ഇപ്പോള്‍ തോന്നുന്നു. അല്ല... അത് തെറ്റായ തോന്നലാണ്. മനുഷ്യനായി ജനിച്ചിരുന്നെങ്കില്‍ അവന്‍ ഒരു പക്ഷെ മറ്റുള്ളവരുടെ കാര്യത്തില്‍ ഇത്ര താല്പര്യം കാണിക്കുമായിരുന്നില്ല.

വൈകുന്നേരം സ്കൂള്‍ വിടും വരെ ജിരണ്‍ ഓരോ വീട്ടിലും കേറിയിറങ്ങും.

"നിന്നെ ഇങ്ങോട്ട് കാണാറില്ലല്ലോടാ.." ചിലര്‍ പരിഭവിക്കും...

"നീ രാത്രി മണ്ണ് മാന്തി മുറ്റമൊക്കെ കുഴിയാക്കിയല്ലേ" ചിലര്‍ വഴക്ക് പറയും

എല്ലാം മൂളലില്‍ കലരുന്ന മോങ്ങലിലോ, ചെറിയ മുറുമുറുപ്പ് കൊണ്ടോ അവന്‍ മറുപടി പറയും. തരുന്നത് മാത്രം കഴിക്കും. തന്നില്ലെങ്കിലും പരാതി പോലെ എന്തോ ഒന്ന് കുരച്ചുപറഞ്ഞ് അടുത്ത വേലിക്കെട്ടിലേക്ക്. വയറു നിറയുമ്പോള്‍ പൈപ്പിന്‍ ചുവട്ടിലോ കിണറ്റിന്‍ കരയിലോ പെണ്ണുങ്ങളുടെ പായാരം കേട്ട് മയക്കം. നാല് മണിക്ക് മുന്‍പേ വീണ്ടും സ്കൂളിലേക്ക്‌... പിന്നെ വള്ളക്കടവിലേക്ക്... ബസ്‌സ്റ്റോപ്പിലേക്ക്... അങ്ങിനെ എല്ലാവരും നാട്ടിലേക്ക്‌ മടങ്ങിയെത്തും വരെ നീളുന്ന യാത്രകളായിരുന്നു അവന്‍റെ ഒരു ദിവസം.  പിന്കാലുകളില്‍ വാതത്തിന്റെ തണുപ്പ് അരിച്ചു കയറും വരെ അവന്‍റെ യാത്രകള്‍ തുടര്‍ന്നു കൊണ്ടിരുന്നു.

അതൊരു വല്ലാത്ത മഴക്കാലമായിരുന്നു. മേഘങ്ങളിലും മനസിലും ഒരു പോലെ, കുത്തിക്കയറുന്ന നീര്‍ത്തുള്ളികളുടെ ഭാരം കയറ്റി വെച്ച മഴക്കാലം. ജിരണ്‍ മാഞ്ഞു പോയത്‌ ആ മഴക്കാലത്താണ്.

മഴപെയ്ത വഴികളിലും തൊടിയിലും പറമ്പിലും വെള്ളം കെട്ടി കിടന്നു. തുളച്ചു കയറുന്ന തണുത്ത കാറ്റും മഴയും, പക്ഷെ ജിരണ്‍ അവന്‍റെ യാത്രകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഞങ്ങളുടെ കൂടെ, വേലാന്‍ ചേട്ടന്‍റെ കൂടെ, പിന്നെ ജോലിക്ക് പോകുന്നവരുടെ കൂടെ... മഴവെള്ളം തട്ടി തെറിപ്പിച്ചും നനഞ്ഞു കുതിര്‍ന്നും അവന്‍ നടന്നു, കാവലിന്റെ അര്‍ത്ഥം സ്നേഹമാണ് എന്ന് മൌനമായി പറഞ്ഞുകൊണ്ട്.

പക്ഷെ മഴയുടെ തണുപ്പിന് ആ അര്‍ത്ഥം മനസിലാവാതെ പോയി.

ചന്നം പെയ്തുനിന്ന ചെളിവെള്ളത്തില്‍ ഇഴഞ്ഞു നീണ്ട പാടുകളാണ് ആ ദിവസം ഓരോ മുറ്റത്തും ഉണ്ടായിരുന്നത്. അന്ന് ജിരന്റെ പിന്‍കാലുകള്‍ തളര്‍ന്നു പോയിരുന്നു.

"ചെന്നി കേറിയതാ! പാവം പോക്ക് കണ്ടില്ലേ" ഇഴഞ്ഞു പോകുന്ന ജിരണിനെ നോക്കി സഹതാപത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. ആദ്യമാദ്യം അവന്‍ കോലായില്‍ കയറിക്കിടക്കുന്നത് ആര്‍ക്കും പ്രശ്നമല്ലായിരുന്നു. മുന്‍പൊക്കെ പഞ്ചായത്തില്‍ നിന്നും പട്ടി പിടുത്തക്കാര്‍ ഇറങ്ങിയാല്‍ ആരുടെ വീടിന്റെ വാതിക്കലാണോ അവന്‍ കിടക്കുന്നത് അവര്‍ അവനെ വീടിനകത്താക്കി വാതില്‍ അടക്കുമായിരുന്നു. പട്ടിപിടുത്തക്കാര്‍ കഴുത്തില്‍ വരിഞ്ഞു മുറുക്കുന്ന കമ്പിക്കുരുക്കിന് അവനെ വിട്ടു കൊടുക്കാന്‍ ആരും ആഗ്രഹിച്ചിരുന്നില്ല. ഇപ്പോള്‍, പക്ഷെ കിടന്നിടത്ത് തന്നെ മലമൂത്ര വിസര്‍ജനം നടത്തേണ്ടി വരുന്ന അവന്‍റെ നിസഹായവസ്ഥയില്‍ പലര്‍ക്കും കെറുവ് തോന്നിത്തുടങ്ങിയിരിക്കുന്നു.

മനുഷ്യന്‍ പോലും തന്‍റെ നിസഹായവസ്ഥയില്‍ മറ്റുള്ളവര്‍ക്ക് ഭാരമാകുന്ന കാലത്ത്‌ ഒരു നായ അങ്ങിനെ ആയിത്തീര്‍ന്നതില്‍ അത്ഭുതമില്ല. പുറമേ കാണിച്ചില്ലെങ്കിലും അവന്‍റെ കാര്യത്തില്‍ പലര്‍ക്കും താല്പര്യം കുറഞ്ഞുതുടങ്ങിയിരുന്നു. അപ്പോഴും സ്നേഹം ബാക്കി വെച്ചവര്‍ അവന്‍റെ മരണത്തിനായി പ്രാര്‍ത്ഥിച്ചു.

"ന്തിനാ.. പാവോത്തിനെ നരകിപ്പിക്കണന്റ കര്‍ത്താവേ..."

പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതെ വന്ന കാലത്ത് ഞങ്ങള്‍ അവനെ കൊല്ലുവാന്‍ തീരുമാനിച്ചു. വിഷം കൊടുത്തോ, പട്ടിപിടുത്തക്കാരന്റെ ഇരുമ്പ്‌ കുരുക്കിന് വിട്ടു കൊടുത്തോ അവന്‍റെ യാതന അവസാനിപ്പിക്കാം എന്ന് ഞങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ വാതില്‍ക്കല്‍ കിടന്ന് തളര്‍ന്ന കണ്ണുകളുയര്‍ത്തി അവന്‍ ദയനീയമായി നോക്കി. ഒടുവില്‍ ഒതളങ്ങനീര് കലര്‍ത്തിയ പാല്‍ കൊടുക്കാമെന്ന് തീരുമാനിച്ച് ആ രാത്രി പിരിഞ്ഞു.

അടുത്ത പ്രഭാതത്തില്‍ വേലാന്‍ചേട്ടന്‍റെ സൈറണ്‍ മുഴങ്ങും മുന്‍പേ ജിരണ്‍ വാതിക്കല്‍ വന്നു നിന്നു. ഒരു പുതിയ ഉണര്‍വ്വോടെ വേലാന്‍ ചേട്ടന്‍റെ വിലക്കിനെ വക വെക്കാതെ വള്ളക്കടവ് വരെ അവന്‍ ഇഴഞ്ഞു കൂടെ പോയി. ഞങ്ങളെ കൂടെ റോഡ്‌ വരെ വന്നു. കുറഞ്ഞുപോയ ശബ്ദത്തില്‍ കുരച്ചു. തണുപ്പ് മാറുന്നതിനനുസരിച്ച് ചെന്നിയിറങ്ങും എന്ന് കാര്‍ന്നോന്മാര്‍ പറഞ്ഞു. എനിക്ക് തോന്നുന്നത് ഞങ്ങളെ വിട്ട് മരണത്തിന്റെ കൂടെ പോവാന്‍ അവന്‍ ആഗ്രഹിച്ചിരുന്നില്ല എന്നാണ്. അത് മനസിലാക്കിയത് കൊണ്ടോ എന്തോ അവനെ കൊല്ലണ്ട എന്ന് പിന്നീട് തീരുമാനിച്ചു.

അടുത്ത ദിവസവും വേലാന്‍ ചേട്ടന്‍റെ വിളി കേട്ടു... വാതിക്കല്‍ ജിരണ്‍ ഉണ്ട്...

"യ്യ് വേഷമിക്കണ്ട ജിരണെ... കാലൊക്കെ നേര്യാവും..."

വേലാന്‍ ചേട്ടന്‍ നടന്നു. പിന്നില്‍ അനക്കമൊന്നും കാണാതെ അയാള്‍ തിരിഞ്ഞു നോക്കി. ഇഴഞ്ഞു വരുന്ന പാടുകള്‍ കാണുന്നില്ല. അയാള്‍ തിരികെ നടന്നു ചെന്ന് അവനെ തട്ടി വിളിച്ചു. കാലില്‍ മാത്രമായി നിറഞ്ഞിരുന്ന തണുപ്പ് അവന്‍റെ ശരീരമാകെ പടര്‍ന്നിരുന്നു. അയാള്‍ പലതവണ അവന്‍റെ ശരീരം കാലുകൊണ്ട് കുലുക്കി നോക്കി.നടക്കാന്‍ കാലുകളോ അരിച്ചു കയറുന്ന തണുപ്പോ ഇല്ലാത്ത പട്ടികളുടെ സ്വര്‍ഗത്തിലേക്ക്‌ അവന്‍ എപ്പോഴോ നടന്നു പോയിരുന്നു.

അവനെക്കുറിച്ച് എഴുതിയ വരികള്‍ അവസാനിപ്പിക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറയെ പാടുകളാണ്. അവന്‍ ഇഴഞ്ഞു പോയ വഴികളിലെ, മുറ്റത്തെ, പറമ്പിലെ പാടുകള്‍. ജിരണ്‍ വരച്ച ഓര്‍മ്മകളുടെ വരകള്‍.

ശനിയാഴ്‌ച, ജൂലൈ 02, 2011

പ്രീഡിഗ്രിയിലേക്ക്‌ ഒരു പത്ത്‌ രൂപ കൂടി

മറൈന്‍ഡ്രൈവിലെ കെട്ടുകല്ലില്‍ ചാഞ്ഞുകിടന്നപ്പോള്‍ പോക്കറ്റില്‍ കിടന്ന ഇരുപത്തഞ്ച് പൈസ നെഞ്ചിലൂടെ ഇഴുകി ഇടത് ചെവിയുടെ അരികില്‍ ഒരു ശബ്ദത്തോടെ വന്നു വീണു. അതെടുത്ത്‌ വീണ്ടും പോക്കറ്റില്‍ ഇടണോ വേണ്ടയോ എന്ന് കുറെ നേരം ആലോചിച്ചു. പിന്നെ ചുവന്ന പൂക്കള്‍ വിടര്‍ത്തി നിന്ന വാകമരത്തിന്റെ കൊമ്പുകളില്‍ ഉടക്കി കീറിപ്പോയ ആകാശത്തെ നോക്കി കിടന്നു.

നല്ല വിശപ്പ്‌.

***

അത് ഞാന്‍ പ്രീഡിഗ്രി എഴുതിയെടുക്കാം എന്ന് തീരുമാനിച്ച കാലമായിരുന്നു. സെക്കന്‍റ് ഇയര്‍ എക്സാം അത് വരെ എഴുതിയിരുന്നില്ല. രാരി(അപ്പന്‍) നിലപ്പുറത്ത് നിന്നും വീണ് തോളെല്ല് പൊട്ടി കിടപ്പായപ്പോള്‍ പ്രീഡിഗ്രി ഉപേക്ഷിച്ചു. കുറിയര്‍ ബോയ്‌, ടീ ബോയ്‌, കല്പണി, മാര്‍ബിള്‍ പണി ഒക്കെ ആയി കാശുണ്ടാക്കാന്‍ കഴിയുന്ന ഏതുമാന്യമായ ജോലിയുടെയും പിറകെ പോയി... എക്സാം എഴുതാം എന്ന് തീരുമാനിച്ച സമയത്ത്‌ ഞാന്‍ വയനാട്ടിലെ വൈത്തിരിയില്‍ ആയിരുന്നു. അംബിചേട്ടന്റെ കൂടെ മരപ്പണി പഠിക്കാന്‍.

"ചെക്കാ! അന്റ കൊച്ചീന്ന് ഫോണ്‍ വന്നി. ഇയ്‌ ബെയ്ക്കനെ പൊറപ്പെട്ടോളീ"

താഴെ പാടിയില്‍ ആയിരുന്നു അന്നത്തെ പണി. ജോലി കഴിഞ്ഞ് മുകളില്‍ എത്തിയപ്പോഴാണ്  മാനേജര്‍ വിവരം പറഞ്ഞത്‌.

"എന്ത് പറ്റി ഇക്കാ?"

"അന്റെ പരൂഷ കല്ലാസ്‌ തിര്യേ പോന്നൂന്ന്‍, പോരെലോട്ടൊന്നു ബിളി"

വീടിനടുത്തുള്ള നിഷയുടെ വീട്ടിലേക്ക്‌ ഞാന്‍ വിളിച്ചു. സംഭവം ശരിയാണ്. എക്സാമിന് അയച്ച ആപ്ലിക്കേഷന്‍ മടങ്ങി വന്നു. കാരണം എന്താണ് എന്നറിയില്ല.

അന്ന് വൈകീട്ട് തന്നെ വീട്ടിലേക്ക്‌ തിരിച്ചു. മെസ്, പറ്റുവാങ്ങിയ കാശ് ഒക്കെ ഒഴിവാക്കിയാല്‍ എനിക്ക് തരാന്‍ ഒന്നുമില്ല. എങ്കിലും അംബിചേട്ടന്‍ അഞ്ഞൂറ് രൂപ കടം വാങ്ങി തന്നു.

"കടലാസോക്കെ നേരെയാക്കാന്‍ എന്തേലും ചെലവ് വരും, ഇതിരിക്കട്ടെ." എന്ന് പറഞ്ഞ് അയാള്‍ എന്റെ പോക്കറ്റില്‍ തിരുകി വെച്ചു.

ആ രാത്രി തന്നെ കുന്നിറങ്ങി ഞാന്‍ കൊച്ചിക്ക്‌ പുറപ്പെട്ടു.

***

ആകെ പ്രശ്നം. പിന്നോക്കവിഭാഗത്തിന്റെ കീഴില്‍ ഞാന്‍ കൊടുത്ത ഫീസിളവിനുള്ള അപേക്ഷ ഫസ്റ്റ് ഇയര്‍ മുതല്‍ പാസായിട്ടില്ല. എന്തൊക്കെയോ പ്രശ്നം കൊണ്ട് അപേക്ഷ തള്ളിപ്പോയിരുന്നു. ഇനി ഫസ്റ്റ് ഇയര്‍ മുതലുള്ള ഫീസ്‌ അടക്കണം, അത് കൂടാതെ സെക്കന്റ് ഇയറില്‍ ആവശ്യത്തിന് അറ്റന്‍ഡന്‍സ്‌ ഉണ്ട് എന്ന് പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തണം. എന്റെ അവസ്ഥയറിഞ്ഞപ്പോള്‍ അറ്റന്‍ഡന്‍സ് ക്ലിയറന്‍സ്‌ തരാമെന്ന് പ്രിന്‍സിപ്പാള്‍ സമ്മതിച്ചു. ഫീസ്‌ പക്ഷെ അടക്കേണ്ടി വരും, അതും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍, ഏകദേശം രണ്ടായിരത്തില്‍ പരം രൂപാ.

കോളേജില്‍ നിന്നിറങ്ങുമ്പോള്‍ എക്സാം എഴുതണ്ട എന്ന് തീരുമാനിച്ചു. വീട്ടിലെ അവസ്ഥ കൂടി നോക്കിയാല്‍ രണ്ടായിരം രൂപ ഉണ്ടാക്കാന്‍ നില്‍ക്കുന്ന നേരത്തിനു തിരികെ വയനാട്ടിലേക്ക്‌ തിരിച്ചു പോവാം എന്ന് കരുതി. എന്തായാലും ആ തവണ പരീക്ഷ എഴുതാന്‍ കഴിയില്ല. അല്ലെങ്കില്‍ തന്നെ പഠിക്കാതെ എത്ര പേര്‍ ജീവിക്കുന്നു. ഇത്രെയും വരെ പഠിക്കാന്‍ കഴിഞ്ഞത് വലിയ കാര്യം എന്ന് സ്വയം ആശ്വസിച്ച് ഞാന്‍ ഒരിക്കല്‍ കൂടി കോളെജിലേക്ക് തിരിഞ്ഞു നോക്കി.

ST. ALBERT'S COLLEGE മൂന്നു വര്‍ഷം മുന്‍പ്‌ കണ്ട അതേ പ്രൌഡിയോടെ പച്ചനിറത്തിലെ അക്ഷരങ്ങള്‍.

***

എന്റെ ജീവിതത്തില്‍ പലപ്പോഴും തോറ്റുപോകുന്നു എന്ന് കരുതി തുടങ്ങുന്നയിടത്ത് നിന്നാണ് ദൈവം പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. ദൈവമില്ല എന്ന് കരുതുന്നവര്‍ക്ക് അതെങ്ങിനെയാണ് എന്നറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം അങ്ങിനെ ഒരു ദൈവമായിട്ടാണ് ഐസക്‌ കുരിശിങ്കലച്ചന്‍ മുന്നില്‍ വരുന്നത്. കാറിലും ബൈക്കിലും അച്ചന്മാര്‍ പായുന്ന കാലത്തും തന്റെ ഹെര്‍ക്കുലീസ് സൈക്കിള്‍ ചവിട്ടി അച്ചന്‍ എന്റെ മുന്നില്‍ വന്നു നിന്നു.

"പരീക്ഷ എഴുതാന്‍ വന്നതാ അല്ലെ?"

അച്ചന് എല്ലാ കാര്യങ്ങളും അറിയാം.

"അല്ലച്ചോ, അത് ആകെ പണിയാ. ഞാന്‍... ഇനി പിന്നെ എഴുതാം."

"ഊം.. ഈ പടിത്തം നിര്‍ത്തി ജോലിക്ക് പോകുന്ന എല്ലാവര്ക്കും പറ്റുന്ന പണിയാ ഇത്. പിന്നെ പടിത്തോം പരീക്ഷേം നടക്കില്ല."

"അതല്ലച്ചാ.." ഞാന്‍ അദ്ദേഹത്തോട്‌ കാര്യം പറഞ്ഞു. ഇന്ന് രണ്ടായിരം എന്നത് വലിയ തുകയാണോ എന്നറിയില്ല. ഞാന്‍ പറയുന്നത് പത്ത്‌ പന്ത്രണ്ട് വര്‍ഷം മുന്‍പുള്ള കാര്യമാണ്.    

"എന്തായാലും രണ്ടൂന്നീസം ഇല്ലേ, അതിനിടയില്‍ എന്തെങ്കിലും ചെയ്യാന്‍ നോക്കാം. ഞാനും കുറച്ചു കാശ് തരാം. വൈകീട്ട് മേടയിലെക്ക് വരൂ. നിനക്കും അറിയാവുന്നോരോട് ചോദിക്ക്."

അച്ചന്‍ സൈക്കിള്‍ ചവിട്ടി നീങ്ങി. റോഡിനരികില്‍ ഉള്ള കലുങ്കില്‍ ഞാനിരിന്നു, ആരോട് ചോദിക്കണം എന്നാലോചിച്ച്. അംബി ചേട്ടന്‍ തന്ന പൈസയില്‍ മുന്നോറോളം രൂപ ബാക്കിയുണ്ട്. പിന്നെ ചോദിക്കാന്‍ പറ്റുന്നവര്‍ എന്റെ സ്കൂളിലെ ടീച്ചര്‍മാരാണ്. ഞാന്‍ നേരെ മരിയാ ടീച്ചറിന്റെ വീട്ടിലേക്ക്‌ വെച്ചടിച്ചു. സ്കൂളില്‍ പഠിച്ചിരുന്നപ്പോഴും പിന്നീടും ഒരുപാട് സഹായിച്ചിരുന്നവരാണ് മരിയാ ടീച്ചര്‍. ഒരുപക്ഷെ ഞാന്‍ പരീക്ഷ എഴുതേണ്ട എന്നാണു വിധി എന്ന പോലെ, ടീച്ചറിന്റെ വീടിന്റെ ഗേറ്റ് അടഞ്ഞുകിടന്നു.

പിന്നെ മറ്റൊരു ടീച്ചറിന്റെ വീട്ടിലേക്ക്‌. അടുത്ത ദിവസം വരാന്‍ പറഞ്ഞു. എനിക്കൊരു ചെറിയ ആശ്വാസം തോന്നി. സന്ധ്യയായി തുടങ്ങിയപ്പോള്‍ ഞാന്‍ പള്ളി മേടയിലേക്ക്‌ നടന്നു. ഐസക്കച്ചന്‍ ഈവനിംഗ് പ്രേയറിലാണ്. ഞാന്‍ പള്ളിയുടെ വട്ടക്കല്ലില്‍ ചെന്നിരുന്നു.

പ്രാര്‍ത്ഥന കഴിഞ്ഞ് അച്ചന്‍ വിളിച്ചു. 250 രൂപയും ഒരു ലെറ്ററും തന്നു. ഒപ്പം ഏതൊക്കെ വീട്ടില്‍ കൊണ്ട് പോയി ആ ലെറ്റര്‍ കാണിക്കണം എന്നും പറഞ്ഞു.

അതുമായി ഞാന്‍ വീടുകള്‍ കയറി ഇറങ്ങി, ചിലര്‍ ചിരിയോടും ചിലര്‍ ഗൌരവത്തോടും നൂറും അന്‍പതും ഇരുന്നൂറുമൊക്കെ തന്നു. വെള്ളപ്പൊക്ക കെടുതിയുടെ കത്തുമായി വീടിന് വാതിക്കല്‍ വന്നുനില്‍ക്കുന്നവരെ പോലെ ഞാന്‍ അവരുടെ മുന്നില്‍ തലകുനിച്ച് നിന്നു. പിന്നെ നന്ദി പറഞ്ഞ് ഓരോ പടിയും ഇറങ്ങി.

അച്ചന്‍ പറഞ്ഞ വീടുകളുടെ എണ്ണം തീര്‍ന്നപ്പോള്‍ കൈയിലുള്ള കാശ് എണ്ണി നോക്കി. അംബി ചേട്ടനും, അച്ചനും തന്നതടക്കം ആയിരത്തി അറുന്നൂറു രൂപ. ബാക്കിയുള്ള കാശ് ഒരുപക്ഷെ ടീച്ചര്‍ തരും എന്ന പ്രതീക്ഷയില്‍ ഞാന്‍ വീട്ടിലേക്ക്‌ നടന്നു.

***

"ഇപ്പൊ പലരും ഇങ്ങനെ വരണെണ്ട് അരുണേ... ബീഡിക്കും കഞ്ചാവിനും കാശ് തികയാതെ വരുമ്പോ ഇങ്ങനെ ഓരോ കാരണം പറഞ്ഞിറങ്ങും."

അടുത്ത ദിവസം കാശ് തരാം എന്ന് പറഞ്ഞ എന്റെ പ്രിയപ്പെട്ട ടീച്ചറിന്റെ മറുപടി ഈ വരി ഏഴുതുമ്പോള്‍ പോലും എന്റെ കണ്ണ് നനക്കുന്നു. അവര്‍ പറഞ്ഞതില്‍ തെറ്റൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഞാന്‍ അങ്ങിനെ ചെയ്യും എന്ന് ടീച്ചര്‍ കരുതിയത്‌ എന്നെ വേദനിപ്പിച്ചു. ആ വേദന മുന്നിലെക്കുള്ള എന്റെ വഴി മറച്ച് കണ്ണുകളില്‍ നിറഞ്ഞു നിന്നു.

പക്ഷെ ഒരത്ഭുതം കൂടി ബാക്കി വെച്ച് എന്നെ ഒരാഴ്ച മാത്രം പഠിപ്പിച്ചിട്ടുള്ള ജെസി ടീച്ചര്‍ ബാക്കിയുള്ള കാശ് തന്നു. അതുമായി നേരെ ഞാന്‍ കോളേജിലേക്കാണ് പോയത്‌.

"ഇനി ഇവിടെ ഫീസ്‌ അടക്കാന്‍ പറ്റില്ല മോനെ, നേരെ യുണിവേഴ്സിറ്റിയില്‍ പോണം."

അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. അടുത്ത ആഴ്ച പരീക്ഷ തുടങ്ങും. കോളേജിലെ ക്ലെര്‍ക്ക്‌ ഇത് പറയുമ്പോള്‍ വ്യാഴാഴ്ചയായിരുന്നു. മുന്നില്‍ ഒരു വെള്ളിയാഴ്ച മാത്രം. അത് ജീവിതത്തിലെ തന്നെ ഒരേ ഒരു വെള്ളിയാഴ്ച ആണെന്ന് എനിക്ക് തോന്നി.

***

"ഇനി അറുപത് രൂപ കൂടെ വേണം"  എം ജി യുണിവേഴ്സിറ്റിയുടെ ഫീസ്‌ കൌണ്ടറില്‍ ഇരുന്നയാളെ ഞാന്‍ തുറിച്ച് നോക്കി.

"ഫൈന്‍ ഉണ്ട്. അറുപതു കൂടി ഉണ്ടെങ്കിലെ പറ്റൂ." ഞാന്‍ പോക്കറ്റില്‍ കൈയിട്ടു നോക്കി. മുപ്പത്തി രണ്ടു രൂപ കൂടിയുണ്ട്. തിരികെ ഏറണാകുളത്ത് എത്താന്‍ ഇരുപതു രൂപ വേണം. പിന്നെ അവിടെ നിന്നും വീട്ടിലേക്ക്‌ രണ്ടു ബസ് കൂലി, ഒരു ബോട്ട് കൂലി. എനിക്ക് വല്ലാതെ സങ്കടം വന്നു. കണ്ണുകള്‍ കനച്ചു.

ഫീസ്‌ കൌണ്ടറില്‍ നിന്നും ഞാന്‍ പുറത്തേക്കിറങ്ങി. ആദ്യം കണ്ട ആളെ വിളിച്ചു.

"ചേട്ടാ"

അയാള്‍ക്ക്‌ എന്നെക്കാള്‍ പ്രായമുണ്ടോ എന്നറിയില്ല. കുറ്റിത്താടി, ഇരുനിറം. എങ്കിലും ചേട്ടാ എന്ന് തന്നെയാണ് വിളിച്ചത്.

"ഒരു മുപ്പത്‌ രൂപ തരോ?

അയാള്‍ എന്നെ അത്ഭുതത്തോടെ നോക്കി. ഒരുപരിചയവുമില്ലാതെ ഒരാളോട് പൈസ ഇരക്കാന്‍ മാത്രം എന്തോ ജാള്യതക്കുറവ് അന്നേരം എന്നില്‍ നിറഞ്ഞിരുന്നു.

കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അയാള്‍ പോക്കറ്റ് തപ്പി. കൈയിലുള്ള പതിനഞ്ചു രൂപ എനിക്ക് തന്നു. എന്നിട്ട് മുന്നോട്ട് നടന്നു. പിന്നെ തിരിഞ്ഞു നിന്നു.

"നീ വാ"

അയാള്‍ എന്നെ വിളിച്ചു കൊണ്ട് പോയത്‌ എസ് എഫ് ഐ യുടെ പാര്‍ട്ടി ഓഫീസിലേക്കാണ്. പടികള്‍ കയറി മുകളിലെത്തിയ അയാള്‍ ഓരോരുത്തരോടും "നിന്റെ കൈയില്‍ എത്രയുണ്ട്" എന്ന് ചോദിച്ചു.

"എന്താടാ കാര്യം" അവരൊക്കെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആയിരിക്കും എന്ന് ഞാന്‍ ഊഹിച്ചു.

"അതൊക്കെ പിന്നെ പറയാം."

ഒന്നും രണ്ടും അഞ്ചും കൂട്ടി വെച്ച് പതിനഞ്ചു രൂപ കൂടിയാക്കി അയാള്‍ എനിക്ക് തന്നു.

"ഇത് മതിയോ?"

"മതി"

"ഊം.. നീ എന്തേലും കഴിച്ചോ?"

"ഊം"... കഴിച്ചില്ലെങ്കിലും "അതെ"  എന്ന് പറയാനാണ് എനിക്ക് തോന്നിയത്‌.

"ഇപ്പൊ കൌണ്ടര്‍ അടക്കും...വേഗം പോയി ഫീസടച്ചോ" നന്ദിയൊന്നും കേള്‍ക്കാന്‍ നിക്കാതെ അയാള്‍ വീണ്ടും ഓഫീസിലേക്ക്‌ കയറി പോയി.

***

ഒരു പക്ഷെ ആ വര്‍ഷത്തെ ആദ്യത്തെ ഹോള്‍ടിക്കറ്റ്‌ വാങ്ങിയത് ഞാനായിരിക്കണം. ബാക്കിയുള്ളവര്‍ക്ക്‌ അടുത്ത തിങ്കളാഴ്ച മുതല്‍ കോളേജില്‍ നിന്നാണ് ഇഷ്യൂ ചെയ്യുന്നത്. അവസാനം നിമിഷം വരെ ഇരന്നു സ്വന്തമാക്കിയ ആ ഹോള്‍ടിക്കറ്റ്‌ ഇടയ്ക്കിടെ നോക്കി അഭിമാനം പൂണ്ട് ഞാന്‍ ബസ്‌സ്റ്റോപ്പില്‍ നിന്നു. കൈയില്‍ ഇനി രണ്ടു രൂപയാണ് ഉള്ളത്. രണ്ടും കല്‍പ്പിച്ച് ബസില്‍ കയറി. ഇരുപത് രൂപയുടെ ചീട്ടിന് മുന്നില്‍ പെടാതെ ഞാന്‍ ഒഴിഞ്ഞു നിന്നു, എറണാകുളം വരെ കണ്ടക്ടറുടെ കണ്ണില്‍ പെട്ടില്ല. ജീവിതത്തില്‍ ചില ആദര്‍ശങ്ങള്‍ ഒക്കെ തോന്നിതുടങ്ങിയ ശേഷം ആ ഒരു തവണ മാത്രമേ ടിക്കറ്റ്‌ എടുക്കാതെ യാത്ര ചെയ്തിട്ടുള്ളൂ.

ഏറണാകുളത്ത് വന്നിറങ്ങുമ്പോള്‍ സന്ധ്യയായിരുന്നു. തളര്‍ന്നു വീഴും എന്ന് തോന്നിയപ്പോള്‍ ഒരു നാരങ്ങാ വെള്ളം വാങ്ങി. ഒരു രൂപ എഴുപത്തഞ്ച് പൈസ. പിന്നെ ബാക്കി വന്ന ഇരുപത്തഞ്ച് പൈസയാണ് ഇപ്പോള്‍ ചെവിയുടെ അരികില്‍ കിടക്കുന്നത്. നോര്‍ത്തില്‍ നിന്നും ബോട്ട് ജെട്ടി വരെ നടന്ന് ഒരു ബസ്‌ യാത്ര ഒഴിവാക്കി. ബോട്ടില്‍ ഇനി രണ്ടു രൂപ ഇരുപത്തഞ്ചു പൈസ കൊടുക്കണം. അതില്ലാത്തത് കൊണ്ടും അറിയാവുന്ന ആരെങ്കിലും വരുന്നത് വരെ സമയം ഉണ്ട് എന്ന് കരുതിയുമാണ് ഞാന്‍ മറൈന്‍ഡ്രൈവിലെ കെട്ടുകല്ലില്‍ പോയി കിടന്നത്. ഇടക്കെപ്പോഴേ കണ്ണുകള്‍ അടഞ്ഞു പോയി.

പിന്നീട് കണ്ണ് തുറന്നപ്പോള്‍ വാകമരക്കൊമ്പില്‍ ഉടക്കി മുറിഞ്ഞു പോയ ആകാശം കാണുന്നില്ല. കായലിലേക്ക് നോക്കി. വലിയ കെട്ടിടങ്ങളുടെ നിഴല്‍ വിഴുങ്ങിയ കായലിനു അര്‍ദ്ധരാത്രിയുടെ കറുപ്പ് നിറം. ഞെട്ടി എണീറ്റ്‌ ഞാന്‍ ചുറ്റും നോക്കി. നേരം ഏറെ വൈകിയിരിക്കുന്നു. ഞാന്‍ നേരെ ബോട്ട് ജെട്ടിയിലേക്ക്‌ ഓടി ചെന്നു. അവസാനബോട്ടും വിട്ടു പോയ ശേഷം അവിടെ പരന്നിരുന്ന മൂകതയ്ക്കപ്പുറം അവിടെയാരുമില്ല. എനിക്ക് എന്നോട് തന്നെ ദേഷ്യം വന്നു. വല്ലാത്ത വിശപ്പും. വീണ്ടും കായലിന്റെ അരികിലേക്ക്‌ നോക്കിയപ്പോള്‍ അങ്ങോട്ട്‌ പോകാന്‍ എന്തോ ഭയം തോന്നി. പിന്നെ മുന്‍പ്‌ ജോലി ചെയ്തിരുന്ന തോംസണ്‍ ടവേര്‍സിനെ കുറിച്ച് ഓര്‍ത്തു. ഇന്ന് അവിടെ ജോസ്‌കോ ജ്വല്ലറിയാണ്. അന്ന് പക്ഷെ ആ കെട്ടിടത്തിന്റെ പണി തീര്‍ന്നിരുന്നില്ല. അവിടെ പോയി കിടന്ന് നേരം വെളുപ്പിക്കാം എന്ന് കരുതിയാണ് നടന്നത്. പക്ഷെ അകത്തേക്ക് കയറാന്‍ പറ്റിയില്ല. പക്ഷെ കുറച്ച് മാറി ഒരു ചായ്പ് പീടിക കണ്ടു. ഇരുട്ടിന്റെ മറയില്‍ കിടന്നിരുന്ന ഒരു ബെഞ്ചും. ഞാന്‍ അതില്‍ കിടന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ തട്ടി ഉണര്‍ത്തി. പോലീസ്‌ ആകുമെന്നാണ് കരുതിയത്. സാധാരണഗതിയില്‍ ഇങ്ങനെ ബോട്ട് കിട്ടാതെ കൊച്ചിയുടെ ഏതെങ്കിലും മൂലയില്‍ കിടന്നുറങ്ങുമ്പോള്‍ എന്നെ തട്ടി വിളിക്കുന്നത് പോലീസാണ്. പക്ഷെ അന്ന് അതൊരു സ്ത്രീ ആയിരുന്നു. തലയില്‍ മുല്ലപ്പൂവും കനകാംബരവും ചൂടിയ ഒരു തമിഴ്‌ സ്ത്രീ.

അവര്‍ പോകാം എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. ഞാന്‍ ഒന്നും മനസിലാവാതെ അവരെ തുറിച്ചു നോക്കി.

"യെന്ന മുളിച്ച് പാക്കരത്?" ആദ്യം പൈസ തരണമെന്നും പിന്നെ അവിടെ ഒരു സ്ഥലമുണ്ട് അവിടെ പോയി കാര്യം കഴിക്കാം എന്നുമാണ് അവര്‍ ഉദേശിക്കുന്നത് എന്ന് അവര്‍ പിന്നീട് പറഞ്ഞ തമിഴില്‍ എനിക്ക് അറിയാവുന്ന വിധത്തില്‍ മനസിലാക്കി.

"നാന്‍ അതുക്ക്‌ വന്തതല്ല"  തമിഴില്‍ പറഞ്ഞൊപ്പിച്ചു. " എന്റെ കൈയില്‍ കാസ് ഇല്ലൈ". ഒഴിഞ്ഞ കീശ ഞാന്‍ തുറന്നു കാണിച്ചു.

അവര്‍ക്ക്‌ വേറെ എന്തോ ആണ് മനസിലായത്‌. കാശില്ലാതെയാണോ ഇതിന് ഇറങ്ങി തിരിച്ചത് എന്ന മട്ടില്‍ അവര്‍ ദേഷ്യത്തില്‍ സംസാരിക്കാന്‍ തുടങ്ങി. 

എന്റെ കൈയില്‍ പൈസ ഇല്ല, ഞാന്‍ ഒന്നും കഴിച്ചിട്ട് പോലുമില്ല, പിന്നെ എങ്ങിനെയാ ഒരു പെണ്ണിനെ നോക്കി പോകുന്നെ എന്ന് ഒരുകണക്കിന് പറഞ്ഞൊപ്പിച്ചപ്പോള്‍ അവര്‍ കുറച്ചു തണുത്തു. പിന്നെ കുറച്ച് നേരം സംസാരിച്ചു. അത് അവരുടെ കസ്റ്റമേഴ്സ് വന്നിരിക്കുന്ന സ്ഥലമാണ് എന്ന് അപ്പോഴാണ്‌ മനസിലായത്‌.

"ഉങ്ക പെരെന്നാ?" ഞാന്‍ ചോദിച്ചു.

"പേരേ തെരിഞ്ചാ ഉനക്കെന്ന തേവൈ?"

ഞാന്‍ ഒന്നും മിണ്ടിയില്ല.

"സീതാമ്മ" അവര്‍ പറഞ്ഞു.

സീതാ ലക്ഷ്മി ശരിക്കും ആരാണെന്ന് അറിയുമോ എന്ന് അവരോട് ചോദിക്കണം എന്ന് തോന്നി. പിന്നെ വേണ്ട എന്ന് വെച്ചു. കുറച്ച് കഴിഞ്ഞ് അവര്‍ എണീറ്റ്‌ പോയി. അന്നേരം വലിയ ആളുകള്‍ ചിന്തിക്കുന്നത് പോലെ അവരുടെ ജീവിതത്തെകുറിച്ച് ചിന്തിച്ചിരുന്നു. ദാരിദ്ര്യം, അല്ലെങ്കില്‍ ചതി, കഷ്ടപ്പാട്‌ ഇതില്‍ ഏതെങ്കിലുമൊക്കെ ഒരു കഥയായിരിക്കും മാംസത്തിന്റെ ഗന്ധം വില്‍ക്കാന്‍ അവളെ പ്രേരിപ്പിക്കുന്നത്. അല്ലെങ്കില്‍ തന്നെ ഈ വഴി പോകുന്ന എല്ലാവരുടെയും കഥ ഒന്നാണ്. ചിലപ്പോള്‍ പേര് മാറുന്നു. ചിലപ്പോള്‍ സാഹചര്യം മാറുന്നു. പണിയെടുത്ത് ജീവിച്ചു കൂടെ എന്ന് ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ല. അവരെ സംബന്ധിച്ചിടത്തോളം അതാണ്‌ തൊഴില്‍. അതില്‍ തെറ്റുണ്ടെന്ന് ഇന്നും തോന്നുന്നില്ല.

കുറച്ച് കഴിഞ്ഞ് അവര്‍ തിരികെ വന്നു.

"ഇത് പോതുമാ" എന്റെ നേരെ ഒരു പത്ത്‌ രൂപ നീട്ടില്‍ അവള്‍ നില്‍ക്കുകയാണ്.

"എതാവത് വാങ്കി സാപ്പിട്" അവര്‍ പൈസ ബെഞ്ചിന്റെ മുകളില്‍ വെച്ചു. ഒരു ശങ്കയുമില്ലാതെ എന്റെ കൈ പൈസയുടെ മുകളില്‍ അമര്‍ന്നിരുന്നു. പിന്നെ അവരെ സ്നേഹത്തോടെ നോക്കി. ഇനിയും ഒരാളോട് കൂടി രാവിലെ തന്നെ ഇരക്കണ്ടല്ലോ എന്ന ആശ്വാസമായിരുന്നു മനസ്സില്‍.

"താങ്ക് യു" സ്നേഹം, ആശ്വാസം അതെല്ലാം ഇത്രയും വാക്കില്‍ ഞാന്‍ ഒതുക്കി.

അവിടെ അധികനേരം ഇരിക്കണ്ട എന്നും എന്തെങ്കിലും വാങ്ങി കഴിച്ചിട്ട് വേറെ എവിടെയെങ്കിലും പോയി ഇരിക്കാനും അവര്‍ എന്നെ ഉപദേശിച്ചു. ഞാന്‍ എണീറ്റ് നടന്നു. ഒരു പക്ഷെ ഞാന്‍ ഇനിയും അവിടെ ഇരിക്കുന്നത് അവരുടെ ജോലിയെ ബാധിക്കും എന്ന് എനിക്ക് തോന്നി. കുറച്ച് ദൂരം നടന്നു തിരിഞ്ഞു നോക്കിയപ്പോള്‍ ആ തോന്നലിനെ ശരിവെക്കും വിധം അവളുടെ അടുത്ത്‌ ഒരു നിഴല്‍. വില പേശുകയാണ് എന്ന് ആ നിഴലാട്ടം കണ്ടാല്‍ മനസിലാവും. പിന്നെ പറഞ്ഞ പൈസ വാങ്ങി പേഴ്സില്‍ തിരുകി അവള്‍ അയാളുടെ കൂടെ നടന്നു നീങ്ങി.

എന്റെ ജീവിതത്തിലും മനസിലും ഒരിക്കലും അവള്‍ ഒരു വേശ്യയായിരുന്നു എന്ന് തോന്നിയിട്ടില്ല. പ്രീഡിഗ്രി എഴുതാന്‍ ആരുടെ ഒക്കെ മുന്നില്‍ ഞാന്‍ കൈ നീട്ടിയോ അവരൊക്കെ തന്ന നോട്ടുകളുടെ അതേ ഭാരമായിരുന്നു എന്റെ പോക്കറ്റില്‍ അന്നേരം കിടന്നിരുന്ന പത്തു രൂപയ്ക്ക്.