ഞായറാഴ്‌ച, ഡിസംബർ 19, 2010

കൈത്തണ്ടയില്‍ എഴുതി വെച്ച അപക്വ പ്രണയം

ദിയ വളരെ സുന്ദരിയായിരുന്നു. വെളുത്ത് നന്നേ മെലിഞ്ഞു നീണ്ടമുടിയും വലിയ കണ്ണുമുളള അവളോട് തട്ടിച്ചു നില്ക്കാന്‍ എനിക്കാകെ ഉണ്ടായിരുന്നത് എന്റെ ഉയരം മാത്രമാണ്. നില വിളക്കിന്റെ അടുത്ത്‌ മണ്ണെണ്ണ വിളക്ക് വെച്ചു എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കാന്‍ മാത്രം അവളുടെ കൂടെ നടന്നിരുന്ന എനിക്ക് അവളോടുള്ള പ്രണയം തുറന്നു പറയാന്‍ അത്ര എളുപ്പം കഴിയുമായിരുന്നില്ല. എങ്കിലും സ്കൂളിലും വേദോപദേശ ക്ലാസിലും അവളുടെ നോട്ടം എന്റെ മേല്‍ പാളി വീഴുമ്പോഴൊക്കെ അവളെ മാത്രം നോക്കികൊണ്ടിരുന്ന എന്റെ കണ്ണുകളിലെ പ്രണയം അവള്‍ എന്നെങ്കിലും വായിച്ചറിയും എന്ന് ഞാന്‍ കരുതി. ഇനി അവള്‍ അറിയാതെ പോയാലോ എന്നോര്‍ത്ത്‌ എന്റെ കൈത്തണ്ടയില്‍ കോമ്പസ് കൊണ്ട് അവളുടെ പേരിന്റെ ആദ്യം അക്ഷരം എഴുതിയിട്ടു.ഞങ്ങളുടെ കാലത്ത് മനസ്സില്‍ പ്രേമം കൊണ്ട് നടക്കുന്ന എല്ലാ ആണ്‍കുട്ടികളും അന്ന് ചെയ്തിരുന്ന കാര്യമാണ് അത്. കൈയില്‍ കോമ്പസിന്റെ മുനകൊണ്ട് സ്നേഹിക്കുന്ന പെണ്ണിന്റെ ആദ്യ അക്ഷരം എഴുതുക.

"അരുണ്‍ നിന്റെ കൈയില്‍ ആരുടെ പേരിന്റെ ആദ്യാക്ഷരമാണ് എഴുതിയിരിക്കുന്നത്?"
"ഏത്?"
"ആ D"
"അത് നിന്റെ പേരാണ്"

അവളുടെ കണ്ണുകള്‍ നിറഞ്ഞു വന്നു.

"എന്തിനാണ് നീ ഇങ്ങനെ ചെയ്തത്?"
"എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായത് കൊണ്ട്"

എന്നെങ്കിലും ഒരിക്കല്‍ അവള്‍ ഇങ്ങനെ ചോദിക്കുമെന്നും അന്ന് ഇങ്ങനെ ഒക്കെ മറുപടി പറയണമെന്നും കരുതിയിരുന്നു. പക്ഷെ ഒരിക്കല്‍ പോലും അവള്‍ ആ പാടുകള്‍ കണ്ടില്ല. എന്നോടിതൊന്നും ചോദിച്ചതുമില്ല.

ഇതുവരെയുള്ള ജീവിതത്തില്ഏറ്റവും അധികം നാള്നീണ്ടു നിന്ന പ്രണയമായിരുന്നു, എനിക്ക് ദിയയോട് ഉണ്ടായിരുന്നത്. ഒന്പതാമത്തെവയസുമുതല്പതിനാലാമത്തെ വയസ്സ് വരെ. 5 വര്‍ഷത്തെ അപക്വമായ പ്രണയം. ശരിയാണു, പ്രായം അപക്വമാണ്. പുറത്തുനിന്നു നോക്കുന്ന ഒരാള്ക്ക് പ്രണയവും അങ്ങിനെ തന്നെ. ഞാന്മാത്രം പക്ഷെ അങ്ങിനെ ചിന്തിച്ചില്ല. അല്ലെങ്കില്‍ തന്നെ ആരെങ്കിലും അവരുടെ പ്രണയത്തെക്കുറിച്ച് അങ്ങിനെ ചിന്തിക്കും എന്നെനിക്കു തോന്നുന്നുമില്ല.

ദിയയും ഞാനും ഒരേ ദിവസം ജനിച്ചവരാണു. ജനിച്ച ദിവസത്തേക്കാളുപരി ഞങ്ങള്‍ വളര്‍ന്നു വന്ന സാഹചര്യമായിരുന്നു എന്റെ പ്രണയത്തിനു തണലായിരുന്നത്. എന്റെ മമ്മിയും ദിയയുടെ മമ്മിയും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. ഇന്നത്തെ വാക്കില്‍ പറഞ്ഞാല്‍ ഫാമിലി ഫ്രെണ്ട്സ്. സെന്റ് മേരീസ് എല്‍.പി സ്കൂളിലും, സാന്താക്രൂസ് ഹൈ സ്കൂളിലും വേദോപദേശ ക്ലാസിലും ഞങ്ങള്‍ ഒരുമിച്ച് പഠിച്ചു. ദിയയോട് തോന്നിയിരുന്നത് പ്രണയമാണോ എന്ന് ചോദിച്ചാല്‍ നാലാം ക്ലാസില്‍ പഠിക്കുന്ന 9 വയസുകാരനു തോന്നിയിരുന്ന സ്നേഹത്തെ പ്രണയം എന്ന് പറയാന്‍ കഴിയുമോ എന്നറിയില്ല. പക്ഷെ, പഠിച്ചുവരാന്‍ പറഞ്ഞു വിടുന്ന പദ്യങ്ങള്‍ ഒരുവാക്ക് പോലും തെറ്റാതെ ചൊല്ലികേള്‍പ്പിക്കുന്നത്, കള്ളനും പോലീസും കളിക്കുമ്പോള്‍ മറഞ്ഞിരുന്നു പോലീസുകാരനെ ആക്രമിച്ച് വീഴ്ത്തുന്നത്, ഹൈജമ്പില്‍ ഓരൊ ഉയരവും ചാടിക്കടക്കുന്നത്, കളിമണ്‍ സ്ലേറ്റില്‍ വീഴുന്ന മാര്‍ക്കിന്റെ വലിപ്പം, ഇതെല്ലാം അവള്‍ കാണണം. യൂണിഫോം ഇടേണ്ടതായി ഇല്ലാത്ത ദിവസത്തില്‍ രണ്ടുപേരും ഇട്ടുകൊണ്ട് വരുന്ന ഉടുപ്പില്‍ എവിടെയെങ്കിലും ഒരുപോലെയുള്ള നിറങ്ങളുണ്ടോ എന്നു കണ്ടുപിടിക്കണം. കേട്ടെഴുത്തിനു സമ്മാനമായി കിട്ടുന്ന കളര്‍ ചോക്ക് കഷണങ്ങള്‍ അവള്‍ക്ക് വേണ്ടി മാറ്റി വെക്കണം. കണ്ണുപൊത്തിക്കളിക്കുമ്പോള്‍ അവള്‍ പിടിക്കപ്പെടാതെ സംരക്ഷിക്കണം. സ്വാതന്ത്ര്യദിനത്തിനു എവിടെയൊക്കെ, പതാക ഉയര്‍ത്തുന്നോ അവിടെയൊക്കെ നിന്നു കിട്ടുന്ന മിഠായികള്‍ അവള്‍ക്ക് കൊണ്ടുവന്നു കൊടുക്കണം. ക്ളാസ്സില്‍ ഒരു കുട്ടി വര്‍ത്തമാനം പറഞ്ഞാല്‍ അവനെ പെമ്പിള്ളാരുടെ ഇടയിലിരുത്തും. രണ്ടുപേര്‍ വര്‍ത്തമാനം പറഞ്ഞാല്‍ രണ്ട് പേരും തറയിലിരിക്കണം. ആദ്യം വര്‍ത്തമാനം പറയുന്നവന്‍ ദിയയുടെ അടുത്തിരിക്കാതിരിക്കാന്‍, എത്ര തവണ വര്‍ത്തമാനം പറയുന്ന രണ്ടാമത്തെ കുട്ടിയായി ഞാന്‍ വെറും തറയിലിരുന്നിരിക്കുന്നു. ഇതിലെല്ലാം ഉണ്ടായിരുന്ന പ്രണയം തുറന്നു പറയണം എന്ന് തോന്നിയത് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ഒരു പക്ഷെ എട്ടാം ക്ലാസ് പകുതി ആയപ്പോള്‍ മുതല്‍...

അപ്പോഴേക്കും എന്റെ പഠിത്തമൊക്കെ വല്ലാതെ മോശമായി തുടങ്ങിയിരുന്നു. പരീക്ഷാ പേപ്പറില്‍ 20 ലും താഴെ കുറഞ്ഞു പോയ മാര്‍ക്ക് നോക്കി ടീച്ചര്‍മാര്‍ ഇരുണ്ട മുഖം കാണിച്ചു തുടങ്ങി. എന്റെ മനസിലും പുസ്തകങ്ങള്‍ പൊതിഞ്ഞിരുന്ന പത്രകടലാസുകള്‍ക്കുള്ളിലും കൈത്തണ്ടയിലും അപ്പോള്‍ ദിയയുടെ പേരായിരുന്നു. പരീക്ഷകളുടെ ചൂടിനേക്കാള്‍ ഉയര്‍ന്ന താപനില പ്രണയത്തിനുണ്ട്. ആ ചൂടില്‍ ഉത്തരങ്ങള്‍ മനസ്സില്‍ നിന്നും ഉരുകി പോയിരുന്നു.ഒന്‍പതാം ക്ലാസില്‍ എത്തിയപ്പോഴും കാര്യങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്നു. പക്ഷെ നിന്നെ ഇഷ്ടമാണ് എന്ന് പറയാനുള്ള ധൈര്യം മാത്രം ഉണ്ടായില്ല. ദിയയുടെ കൂടെ നടക്കുമ്പോള്‍ പിടിതരാതെ ആ വാക്കുകള്‍ വഴുതി നടന്നു.ഇന്ട്രുമെന്റ്റ് ബോക്സിനകതോ, നോട്ടു ബുക്കിലോ ഒരു തുണ്ട് കടലാസില്‍ എഴുതി വെച്ചിട്ട് പോകണം എന്ന് പല തനവന തീരുമാനിക്കും. പിന്നീട് ആ തുണ്ടുകടലാസ് മടക്കി പോക്കറ്റിലിടും.അങ്ങിനെ ഏതൊരാളുടെ ജീവിതത്തിലെ പറയാതെ പോകുന്ന പ്രണയത്തിലേക്ക് എന്റെ ആദ്യ പ്രണയത്തെ എഴുതി ചേര്‍ക്കും മുന്‍പേ ആ ക്രിസ്മസ് വന്നു.


ഒരു കുട്ടി ബോര്‍ഡില്‍ "I Love You" എന്ന് വരയ്ക്കുന്ന ചിത്രമുള്ള പോസ്റ്റ്‌ കാര്‍ഡാണ് ഞാന്‍ ദിയക്ക് കൊടുക്കാന്‍ വാങ്ങിയത്. അതില്‍ മറ്റൊന്നും എഴുതിയില്ല. വേദോപദേശ ക്ലാസിലെ ക്രിസ്മസ് സെലെബ്രഷന്‍ കഴിഞ്ഞു വരുന്ന വഴി അവളുടെ കയില്‍ ഞാന്‍ ആ കാര്‍ഡ്‌ കൊടുത്തു. അവളുടെ വീടിനടുത്ത് എത്തിയപ്പോള്‍ പരസ്പരം ക്രിസ്മസ് വിഷ് ചെയ്ത് ഞാന്‍ എന്റെ വീട്ടിലേക്കു നടന്നു.

"എടാ അരുണ്‍"

ദിയയായിരുന്നു. ഞാന്‍ നടന്നു ഒരുപാട് ദൂരം എത്തിയിരുന്നില്ല. എങ്കിലും എന്റെ ഒപ്പമെത്താന്‍ ഓടിയത് കൊണ്ടാവാം അവള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.

"ഇതെന്താണ്?"

"അത്..." എന്നത്തേയും പോലെ വാക്കുകള്‍ വഴുതി മാറി.

"നീ എന്താണീ കാണിച്ചത്?" അവളുടെ കവിളുകള്‍ ചുവന്നിരുന്നു.

"എനിക്ക് നിന്നെ ഇഷ്ടമാണ്" അത് എവിടെ നിന്നും വന്ന വാക്കുകളാണ് എന്നെനിക്കറിയില്ല. പക്ഷെ അങ്ങിനെ തന്നെയാണ് ഞാന്‍ പറഞ്ഞത്.

"എന്നിട്ട്? ഇത് നമ്മുടെ മമ്മിമാരോ വീട്ടിലോ അറിഞ്ഞാല്‍ എന്താവും എന്ന് നീ ഓര്‍ത്തോ?"

അത് ഞാന്‍ ഓര്‍ത്തിരുന്നില്ല. പ്രണയം ഒരു മറവിയാണ് പലപ്പോഴും. യാഥാര്‍ത്യങ്ങള്‍ അവിടെ മറന്നു പോവുന്നു. ഞങ്ങളുടെ വീടുകര്‍ തമ്മിലുള്ള അടുപ്പമോ മമ്മിമാര്‍ തമ്മിലുള്ള സൗഹൃദമോ അതൊന്നും ഞാന്‍ ഓര്‍ത്തിരുന്നില്ല.

"ഇത് നീ തന്നെ കീറികളഞ്ഞേക്ക്" അവള്‍ കാര്‍ഡ്‌ ബലമായി എന്റെ കയില്‍ വെച്ച് തിരികെ നടന്നു. എന്നെ ഇഷ്ടമാണോ അല്ലയോ എന്ന് ചോദിക്കാനുള്ള അവസരം എനിക്ക് ലഭിച്ചില്ല. പിന്നീടൊരിക്കലും.

ആ കാര്‍ഡ്‌ പക്ഷെ ഞാന്‍ കീറി കളഞ്ഞില്ല. ജസ്റ്റിന്‍ എന്ന എന്റെ ഏറ്റവും അടുത്ത സുഹൃത്ത് അവളെ ഇഷ്ടമാണ് എന്ന് പറയും വരെ. അത് വരെ നാലാം ക്ലാസ് കാരന് തോന്നിയ അഞ്ചു വര്ഷം നീണ്ടു നിന്ന പ്രണയം നാല് വരികള്‍ കൊണ്ട് മഞ്ഞു പോയതിന്റെ ഓര്‍മ്മയില്‍ അതെന്റെ കണക്കു പുസ്തകത്തില്‍ ഇരുന്നു. ആദ്യ പ്രണയം തോറ്റു പോയത് പോലെ ആ കണക്കു പുസ്തകവും എന്നെ തോല്‍പ്പിച്ചിരുന്നു.

ചൊവ്വാഴ്ച, ഓഗസ്റ്റ് 24, 2010

ആപ്പിളിന്റെ വിലയുള്ള ഓണക്കാലം

മഴക്കാലമാണ്. എനിക്ക് മഴയെ ഇഷ്ടമായിരുന്നില്ല. ഓലമേല്‍ക്കൂര കീറിത്തുളച്ച് വന്ന മഴത്തുള്ളികള്‍അപഹരിച്ച് കൊണ്ട് പോയ ഉറക്കങ്ങള്‍. നനഞ്ഞ് കലങ്ങിപ്പോയ പുസ്തകത്തിലെ വരികള്‍, ചോര്‍ച്ചകുറഞ്ഞ മൂലയ്ക്കിരുന്ന് ഉറങ്ങാതെ ഉറങ്ങി വെളുപ്പിച്ച രാത്രികള്‍. വീടിനകത്തും പുറത്തും നിറയുന്ന വെള്ളം. ജോലിയില്ലാതെ കയറിവരുന്ന ഡാഡി. വിശപ്പ്. ഒരിക്കലുമുണങ്ങാത്ത യൂണിഫോമിന്റെ മടുപ്പിക്കുന്നഗന്ധം. ഇതൊക്കെയായിരുന്നു എനിക്ക് മഴക്കാലം.

മഴക്കാലത്തും വെള്ളപ്പൊക്കത്തിനും തറയുടെ ചരിവിനനുസരിച്ച് വെള്ളമെത്തിച്ചേരാത്തസ്ഥലത്താണ് ഞങ്ങളുറങ്ങുന്നതും അടുപ്പു കൂട്ടിയിരിക്കുന്നതും. ഒരുമൂലയില്‍ ഡാഡി കുളിര്‍ന്നുകിടക്കുകയാണ്. പുതച്ച് മൂടി. കുറച്ച് ദിവസമായി ഡാഡിക്ക് പനി തന്നെയാണ്. നല്ല പനി. ഇടയ്ക്ക്സര്‍ക്കാരാശുപത്രിയിലൊന്നു പോയിരുന്നു. പിന്നെ അന്നു കുറിച്ച് കിട്ടിയ മരുന്ന് തന്നെവാങ്ങിക്കഴിക്കുന്നു, പക്ഷെ യാതൊരു കുറവുമില്ല.

അത് ഒരു ശനിയാഴ്ച ആയിരിക്കണം. അല്ലെങ്കില്‍ എന്തെങ്കിലും അവധി ദിവസം. ഞാനന്ന് സ്കൂളില്‍പോയിരുന്നില്ല. അനിയന്‍ കളിക്കാന്‍ പോയിരിക്കുകയാണ്. പഠിത്തത്തില്‍ പിന്നോട്ട് പോയിരുന്നത്കൊണ്ട് എനിക്ക് ശനിയാഴ്ച കളിക്കാന്‍ പോകാന്‍ അനുവാദമില്ല. പിന്നെ ഓണപ്പരീക്ഷയാണ്.

ഡാഡി എന്തൊക്കെയോ ഉറക്കത്തില്‍ പറഞ്ഞ് കൊണ്ടിരുന്നത് കേട്ടാണ് ഞാനടുത്ത് ചെന്നത്.

എന്ത് റ്റി ഡാഡി

ഡാഡി എന്തോ പറയുന്നുണ്ട്. ഒരു ബന്ധവുമില്ലാതെ. മമ്മി പുറമ്പണിക്ക് പോയിരിക്കുകയാണ്. വീട്ടില്‍ ഞാന്‍ മാത്രമേയുള്ളു.

ഡാഡി!! എന്താ ഡാഡി

വിറച്ച് കൊണ്ട് ഡാഡി പറയുന്നതൊന്നു തിരിയുന്നുണ്ടായിരുന്നില്ല. എനിക്കാകെ ഭയമായി. ഡാഡിആലില പോലെ വിറക്കുകയാണ്. ഞങ്ങളുടെ വീടാണെങ്കില്‍ ഒറ്റപ്പെട്ട തുരുത്തിലും. വിളിച്ചാല്‍വിളിയെത്തുന്ന ദൂരത്ത് ആരുമില്ല. പിന്നെ അപ്പുറത്ത് മാറി കുറച്ച് ഗിരിവര്‍ഗ്ഗക്കാര്‍ താമസിക്കുന്നുണ്ട്. ഉള്ളാടന്മാര്‍. അവരുമായുള്ള സമ്പര്‍ക്കം വളരെ തുച്ഛമാണ്. എല്ലാവരാലും ഒറ്റപ്പെട്ടാണ് അവര്‍കഴിയുന്നത്. അവിടെയാണെങ്കില്‍ അന്നൊരു മരണവും നടന്നിരുന്നു.

കറുത്ത ചെളി കുറുകി കിടന്ന വഴിയിലൂടെ തെന്നിത്തെറിച്ച് ഞാനോടി. ഡാഡിക്കെന്തെങ്കിലുംസംഭവിക്കുമോ എന്ന പേടിയായിരുന്നു മനസില്‍. ആരെയെങ്കിലും വിളിച്ച് കൊണ്ട് വരണം. ധൃതിയില്‍ ഓടുന്നതിനിടെ ആരുടെയെങ്കിലും ദേഹത്ത് ചെളി തെറിച്ച് വീഴുമോ എന്നു ഞാന്‍ഓര്‍ത്തില്ല. പക്ഷെ തെറിച്ച് വീണു. അതു ബിജു ചേട്ടന്റെ ദേഹത്താണ്. വെളുത്ത മുണ്ടില്‍ നിറയെകറുത്ത ചെളിത്തുള്ളികള്‍.

നായിന്റെ മോനെ! ആര്‍ക്ക് വായു കേറിയിട്ടാടാ പായുന്നത്?”

ബിജുച്ചേട്ടനും കൂട്ടുകാരും മരിച്ചയാളെ കാണാന്‍ വരുന്ന വഴിയാണ്. എല്ലാവരും മദ്യപിച്ചിട്ടുണ്ട്. മുണ്ടില്‍ തെറിച്ച് വീണ ചെളി നോക്കി ആകെ ദേഷ്യത്തിലാണ് അയാള്‍. അടുത്ത നിമിഷം എന്നെതല്ലുമെന്ന ഭാവത്തില്‍ നില്‍ക്കുകയാണ്. വിക്കി വിക്കി ഞാനൊരു വിധത്തില്‍ കാര്യം പറഞ്ഞു. മദ്യത്തിന്റെ ലഹരിയിലോ സ്നേഹത്തിലോ എന്നറിയില്ല...

വാടാ പോയി നോക്കിയിട്ട് വരാം

...അവര്‍ എന്റെ കൂടെ വന്നു.

ഡാഡിയെ അവര്‍ തോളത്ത് ചുമന്നാണ് റോഡുവരെ എത്തിച്ചത്. അന്നൊക്കെ റോഡെത്തും വരെചെളിയാണ്. പകുതി ദൂരം കറുത്ത ചെളിയും പകുതി ദൂരം ചെങ്കല്‍ ചെളിയും. ഇപ്പോള്‍ വഴികോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നു. മുട്ടിനു താഴെ താഴ്ന്നു പോയിരിന്ന ചെളിക്കുഴികള്‍ കോണ്‍ക്രീറ്റിനടിയില്‍ശവക്കച്ച പുതച്ചുറങ്ങുകയാണിന്ന്.

ഒരു ഓട്ടൊറിക്ഷയില്‍ കയറ്റി അവര്‍ ഡാഡിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി, വഴിയില്‍തന്നെ നില്‍ക്കാന്‍ എന്നെ ശട്ടം കെട്ടിയിട്ട്.


ഓണത്തിന് മൂന്നോ നാലോ ദിവസം മുന്‍പാണ് ഡാഡി ആശുപത്രിയിലാകുന്നത്. ഡാഡിക്ക് ടൈഫോയ്ഡ്ആയിരുന്നു. ഒന്നാമോണത്തിനു തലേദിവസമായിരിക്കണം, ബയോളജി പരീക്ഷ കഴിഞ്ഞ് ഞാന്‍നേരെ ആശുപത്രിയിലേക്കാണ് ചെന്നത്.

ഇതെന്താ നീ കൈ വീശി വരുന്നത്? ഒരു രോഗിയെ കാണാന്‍ വരുമ്പ വെല്ല ആപ്പിലോ മുന്തിര്യോകൊണ്ടൊരാന്‍ മേലെ?”

ഞങ്ങളുടെ നാട്ടില്‍, ഒരു പക്ഷെ എല്ലായിടത്തും തമാശയ്ക്ക് പറയുന്ന കാര്യമാണത്. ഡാഡിയുംതമാശയ്ക്ക് തന്നെയാണ് അത് പറഞ്ഞത്. പക്ഷെ, ഡാഡിയുടെ ആരോഗ്യ സ്ഥിതി വളരെമോശമായിരുന്നത് കൊണ്ട് പഴങ്ങള്‍ ധാരാളം കഴിക്കാന്‍ ഡോക്ടര്‍ പറഞ്ഞിരുന്നു എന്ന് മമ്മിപറഞ്ഞപ്പോള്‍ എന്റെ മനസൊന്ന് കാളി. ഒരുപക്ഷെ ഡാഡിയത് ആഗ്രഹിച്ച്പറഞ്ഞതായിരിക്കുമോ? എന്റെ കൈയില്‍ അന്നേരം കാശൊന്നുമില്ല. ബസിനു ആശുപത്രിയിലേക്ക്വരാന്‍ അന്‍പത് പൈസ ഇല്ലാതിരുന്നിട്ട് നാല് ബസ്റ്റോപ് ദൂരം നടന്നാണ് ഞാന്‍ ആശുപത്രിയില്‍എത്തിയത്. എല്ലാ വേക്കേഷനും ഞാനും കൂട്ടുകാരായ നിക്സനും നിഖിലുമൊക്കെ എന്തെങ്കിലുമൊക്കെജോലി തരമാക്കുക സാധാരണമാണ്. ജോലിയെന്ന് പറഞ്ഞാല്‍ ആരുടെയെങ്കിലും പറമ്പ്വൃത്തിയാക്കുക, തേങ്ങ പൊതിച്ചു കൊടുക്കുക, റേഷന്‍ കടക്കാരന്‍ ചന്ദ്രന്‍ ചേട്ടന്റെ കടയില്‍സാധനങ്ങള്‍ എടുത്ത് കൊടുക്കുക, കിണറ് തേവുക, വഴിവെട്ടുക, കച്ചറ വലിക്കുക അങ്ങിനെ മുന്നില്‍വന്ന് പെടുന്ന ഏതു ജോലിയും ചെയ്യാന്‍ ഞങ്ങള്‍ക്ക് ഒരു മടിയുമില്ല. അന്നും ഇന്നും. പക്ഷെവെക്കേഷന്‍ തുടങ്ങുന്നതേയുള്ളു. പ്രത്യേകിച്ച് ഒരു ജോലിയും തരമായിട്ടില്ല.

aആശുപത്രിയില്‍ നിന്നും വീട്ടിലേക്കു നടക്കുമ്പോള്‍ നേരം നന്നേ വൈകിയിരുന്നു. പടിയിറങ്ങുമ്പോള്‍മമ്മി പിന്നില്‍ നിന്നും വിളിച്ചു.

"മോനെ നിന്നെ. കിരണിനെയും വിളിച്ചു വാസന്തി ചേച്ചിയുടെ വീട്ടിലേക്കു ചെല്ല്. വീട്ടില്‍ ഒന്നുംകാണില്ല."

കിരണ്‍ എന്റെ അനുജനാണ്. വാസന്തി ചേച്ചി മമ്മിയുടെ സുഹൃത്തും. വിശക്കുമ്പോള്‍കയറിച്ചെല്ലാനുള്ള ഇടമായിരുന്നു വാസന്തി ചേച്ചിയുടെ വീട്. എല്ലാ ദിവസവും രാത്രി ഞങ്ങള്‍കുട്ടികള്‍ക്ക് കഴിക്കാനുള്ള ഭക്ഷണം വാസന്തി ചേച്ചി പാത്രത്തില്‍ എടുത്തു വെച്ചിട്ടുണ്ടാവും. ദൂരദര്‍ശനില്‍ അക്കാലത്തൊക്കെ വൈകീട്ട് ഏഴരയ്ക്കാണ് വാര്‍ത്തകള്‍. അത് കഴിയുന്ന മുറയ്കുള്ള മ്യൂസിക്കേട്ടാല്‍ ഞാനും അനിയനും കൂടെ അവരുടെ വീട്ടിലേക്കു ചെല്ലും. അടുക്കളയോട് ചേര്‍ന്നുള്ളപടിക്കെട്ടില്‍ ഞങ്ങളെ കാത്തിരിക്കുന്ന പിഞ്ഞാണത്തില്‍ ചോറും കറിയും ഉണ്ടാവും. അതും എടുത്ത്ഞങ്ങള്‍ തിരികെ വീട്ടിലേക്കു പോരും. റേഷനരിയുടെ ചോറ് ചേര്‍ത്ത് മമ്മി അത് എല്ലാവര്ക്കുംവിളമ്പും. പിന്നീട് ഡാഡിയുടെ വരുമാനം മെച്ചപ്പെട്ട കാലത്തും ഒരുപാത്രം ചോറ് ഞങ്ങളെകാത്ത് പടിക്കല്‍ ഉണ്ടായിരുന്നു.

അനിയന്റെ കൂടെ ഇരുന്നു കഴിക്കുമ്പോള്‍ വാസന്തി ചേച്ചി ഡാഡിയുടെ വിശേഷം ഒക്കെ ചോദിച്ചു, നാളെ ഓണമല്ലേ. ഉച്ചക്ക് വേറെ എങ്ങും തിരിഞ്ഞു നടക്കാതെ ഇവിടെ വന്നു കഴിച്ചിട്ട് പോണം എന്ന്പറഞ്ഞിട്ടാണ് ചേച്ചി ഞങ്ങളെ യാത്രയാക്കിയത്. പക്ഷെ നാളെ ഓണമാണ് എന്നതിനേക്കാള്‍ എന്റെമനസില്‍ കുരുങ്ങി കിടന്നത് ആപ്പിളിന്റെ ചിത്രമാണ്. ചുവന്ന നിറത്തില്‍ അത് മനസിലോഹൃദയത്തിലോ പിടിതരാതെ ഉരുണ്ടു കിടക്കുന്നു. ആഴുപത്രിയില്‍ നിന്ന് വരുന്ന വഴി ഒരു പഴക്കടയില്‍കയറി ആപ്പിളിന് വില ചോദിച്ചിരുന്നു. രണ്ടെണ്ണം തൂക്കി നോക്കി അയാള്‍ പറഞ്ഞു.

"പത്തു രൂപയാകും"

കാശെടുക്കാത്തത് പോലെ അഭിനയിച്ചു ഞാന്‍ പറഞ്ഞു.

"അയ്യോ പൈസ എടുത്തില്ല. ഞാന്‍ പിന്നെ വരാം"

"നാശം" ഇത് പറഞ്ഞു അയാള്‍ ആപ്പിള്‍ കൂടയിലെക്കിട്ടു.

രാവിലെ ഉണര്‍ന്നപ്പോഴും ആപ്പിളുകള്‍ എന്റെ ചിന്തയെ വലച്ചു കൊണ്ടിരുന്നു. മമ്മി രാവിലെ തന്നെവീട്ടില്‍ എത്തി. ഒരു ചെറിയ പൊതിയില്‍ അരിയുണ്ട്. ഡാഡിക്ക് എന്തെങ്കിലും ഉണ്ടാക്കി കൊണ്ട്പോകണം. വിശക്കുന്നുണ്ട് പക്ഷെ മമ്മിയോടു പറഞ്ഞില്ല. അനിയനും എന്തെങ്കിലും വേണം എന്ന്പറഞ്ഞില്ല. ഞാന്‍ പുറത്തേക്ക് ഇറങ്ങി നടന്നു. എങ്ങിനെ എങ്കിലും പത്തു രൂപ ഉണ്ടാക്കണം.

റോഡിലെത്തിയ ഉടനെ എന്റെ മനസ്സില്‍ തെളിഞ്ഞ വീടുകളുടെ മുന്നിലേക്ക്‌ കാലടികള്‍ നീണ്ടു. അന്ന്ഓണം സ്പെഷ്യല്‍ ചിത്രം കിലുക്കം ആണ് എന്ന് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. കേറി ചെന്നവീടുകളിലൊക്കെ ചിത്രത്തിലെ രംഗങ്ങള്‍ ടി വി യില്‍ മിന്നി മാഞ്ഞിരുന്നു.അധികം ശക്തിയില്‍അല്ലെങ്കിലും മഴ പെയ്യുന്നുണ്ടായിരുന്നു. ദിവസം മുഴുവന്‍ എന്റെ ഷര്‍ട്ടും പാന്റ്സും നനഞ്ഞുതന്നെയിരുന്നു. ഓരോ വീട്ടിലും കയറി ചെല്ലുമ്പോഴും എന്ത് പറയണം എന്നറിയാതെ കുഴങ്ങി. വയ്യാത്ത അച്ഛന് മരുന്ന് മേടിക്കാനാണ് എന്ന് പറഞ്ഞു കാശ് ചോദിക്കാം. പക്ഷെ ആപ്പിള്‍വാങ്ങാനാണ് എന്ന് പറഞ്ഞു എങ്ങിനെയാണ് ചോദിക്കുക. ചോദ്യഭാവത്തോടെ നോക്കിയമുഖങ്ങളിലേക്ക് സിനിമ കാണാനാണ് എന്ന മറുപടി മൌനമായി നല്‍കി. ടി വിസര്‍വ്വസാധാരണമായിരുന്ന കാലമല്ലായിരുന്നു. അത് കൊണ്ട് തന്നെ ടി വി ഉള്ള വീടുകളുടെവരാന്തയില്‍ ആളുകള്‍ തിങ്ങി ഇരിക്കുന്നതും നില്‍ക്കുന്നതും പതിവാണ്. ഞാന്‍ കൂട്ടത്തിലേക്ക്ഊഴിയിടും. പക്ഷെ അധികനേരം അങ്ങിനെ നില്‍ക്കാന്‍ മനസനുവദിച്ചില്ല. വീണ്ടും നടന്നു. ഇടക്കാണ് വഴിയില്‍ വെച്ച് സുനിച്ചേട്ടനെ കണ്ടത്. വാസന്തി ചേച്ചിയുടെ മൂന്നു മക്കളില്‍ മൂത്തയാള്‍ആണ് സുനിചേട്ടന്‍.

"നീ എന്താണ് മഴ നനഞ്ഞു നടക്കുന്നത്?"

ഞാന്‍ കാര്യം പറഞ്ഞു. സുനിചേട്ടന് ജോലി ഉള്ളത് കൊണ്ട് കാശുണ്ടാവും എന്ന് കരുതിയാണ് ഞാന്‍കാര്യം പറഞ്ഞത്.

"എന്റെ കയ്യില്‍ ഇല്ലല്ലോട. നീ ഒരു കാര്യം ചെയ്യ്, അമ്മ നിങ്ങളെ കണ്ടില്ല എന്ന് പറയുന്നുണ്ട്. നീ അനിയനേം കൂട്ടി ചെന്ന് എന്തെങ്കിലും കഴിക്കു. ഞാന്‍ അപ്പോഴേക്കും ഒന്ന് കറങ്ങി വരാം."

എനിക്ക് അയാളോട് ദേഷ്യം തോന്നി. വലിയ ജോലി ഉള്ള ആളോക്കെയാ. ഒരു പത്തു രൂപതന്നാലെന്ത് എന്ന് മനസ്സില്‍ ചിന്തിച്ചു. മനസ്സില്‍ അയാളെ വീണ്ടും എന്തൊക്കെയോ പറഞ്ഞു. പിന്നെതിരികെ വീട്ടിലേക്കു നടന്നു. പണം അന്വേഷിച്ചു ഒരുപാട് ദൂരം നടന്നു എന്ന് അപ്പോഴാണ്‌ എനിക്ക്ബോധ്യമായത്. തിരികെ വീട്ടിലെത്തി അനിയനെ കൂട്ടി വാസന്തി ചേച്ചിയുടെ വീട്ടില്‍ എത്തുമ്പോള്‍വൈകുന്നേരം 3 മണി എങ്കിലും ആയിക്കാണും. നേരത്തെ വന്നു കഴിക്കാത്തതിനുള്ള പിണക്കം കേട്ട്കൊണ്ട് ഞാന്‍ വര്‍ഷത്തെ ഓണമുണ്ടു. പക്ഷെ അത്രയും നേരമായിട്ടും സുനിചേട്ടനെ കണ്ടില്ല. എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നു. മഴ വീണ്ടും കനക്കാന്‍ തുടങ്ങിയത് പോലെ. അനിയന്‍ ടി വിനോക്കി ഇരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ വരാം എന്ന് പറഞ്ഞു വഴിയിലേക്ക് നടന്നു. ദൂരെ നിന്ന്നടന്നു വരുന്ന ഓരോ ആളുകളെയും എനിക്ക് സുനിചേട്ടന്‍ ആയിട്ടാണ് തോന്നിയത്.പക്ഷെതൊട്ടടുതെത്തുമ്പോള്‍ മറ്റൊരു മുഖമായി മാറി അവര്‍ എന്നെ കബളിപ്പിച്ചു കൊണ്ട് കടന്നു പോയി. മനസ്സില്‍ ആപ്പിളിന് അപ്പോള്‍ വേദനയുടെ മുഖമായിരുന്നു.

"എടാ നിന്നെ നോക്കി സുനിചേട്ട അമ്മാവന്റെ പറമ്പില്‍ നില്‍ക്കുന്നു. വേം ചെല്ല് " സൈക്കിളില്‍പാഞ്ഞു വന്ന അഭിലാഷ് ചേട്ടന്‍.

ഞങ്ങള്‍ കളിയ്ക്കാന്‍ പോകുന്ന പറമ്പ് അമ്മാവന്റെ പറമ്പ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഞാന്‍ചെല്ലുമ്പോള്‍ പോസ്റ്റില്‍ ചാരി സുനിചേട്ടന്‍ നില്‍ക്കുന്നു.

"നീ എവിടെ പോയി. വീട്ടില്‍ വന്നപ്പ കണ്ടില്ലല്ല."

"ഞാന്‍..പിന്നെ.. സുനിചേട്ടനെ നോക്കി നടക്കേരുന്നു"

"ഊം..ദാ"

എന്റെ നേരെ അയാള്‍ പത്തു രൂപ വെച്ച് നീട്ടി. മഴതുള്ളി വീണു അത് നനഞ്ഞു തുടങ്ങും മുന്‍പേ പണം തട്ടി പറിച്ചേന്നോണം ഓടുകയായിരുന്നു ഞാന്‍. രണ്ടാപ്പിളിനു പകരം നനഞ്ഞ പത്തു രൂപവെക്കുമ്പോള്‍ കടക്കാരന്‍, "ഇപ്പോഴാണോ പൈസ എടുക്കാന്‍ ഓര്‍ത്തെ"

ഒന്നും പറയാതെ ഞാന്‍ ആശുപത്രിയിലേക്കോടി. മനസ് സന്തോഷം കൊണ്ട് തുള്ളി ചാടുകയാണ്. എങ്ങിനെ എങ്കിലും ഓടി എത്തി ഡാഡിയുടെ കയില്‍ ഇത് വെച്ച് കൊടുക്കണം. ദൂരം കൂടി കൂടിവരുന്നത് പോലെ ഉണ്ട്. എങ്കിലും ഞാന്‍ ഓട്ടം നിര്‍ത്തിയില്ല. കിതച്ചു കൊണ്ട് ഡാഡിയുടെമുന്നിലെത്തുമ്പോള്‍ അവിടെ മമ്മിയും ഡോക്ടറും ഉണ്ട്.

"ഹാ മോന്‍ കൊള്ളാമല്ലോ. ആപ്പിളൊക്കെ ആയിട്ടാണല്ലോ അച്ഛനെ കാണാന്‍ വരവ്."

"മൂത്ത മോനാ. പത്താം ക്ളാസാ."

"ഊം നന്നായി പഠിക്കൂ" ഡോക്ടര്‍ പോയി. ഡാഡി എന്റെ മുഖത്തേക്ക് നോക്കി.

"കാശെവിടുന്നു കിട്ടി? ചന്ദ്രന്റെ കടേല് നിന്നോ?"

"ഇല്ല"

"പിന്നെ"

"ഓണയോണ്ട് ജോലി ഒന്നും കിട്ടീല. . സുനിചേട്ടന്‍ തന്നു"

രണ്ടാപ്പിളുകള്‍ ഒന്നുമല്ലായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. 20 ദിവസത്തിലധികംആഴുപത്രിയില്‍ കിടന്ന ഡാഡിക്ക് അത് ഒന്നുമായിട്ടുണ്ടാവില്ല. പക്ഷെ അന്ന് ഞാന്‍ അനുഭവിച്ചസന്തോഷം...ലോകം കീഴടക്കിയത് പോലെയാണ് ഞാന്‍ തിരികെ പോന്നത്. പക്ഷെ...

പിറ്റേന്ന് രാവിലെ മമ്മി പറഞ്ഞു.

"മോനെ..പിന്നെ...സുനി ചേട്ടനോട് ഇനി കാശൊന്നും ചോദിക്കണ്ട കേട്ടോ. അവന്റെ ജോലിപോയിട്ട് കുറച്ചായി. പുറത്തു പറയാഞ്ഞിട്ടാണ്."

എന്നെ അത് നോവിപ്പിച്ചു. കാശ് ചോദിച്ചപ്പോള്‍ ഇല്ല എന്ന് പറഞ്ഞതിന് മനസ്സില്‍ഞാനെന്തൊക്കെ അയാളെ പറഞ്ഞു. പാവം. മഴയത്ത് എന്റെ അലച്ചിലില്‍ മൌനമായിഎന്നെക്കാളേറെ ദൂരം അയാള്‍ നടന്നു കാണണം. രണ്ടാപ്പിളുകള്‍ക്ക് വേണ്ടി. എന്നെക്കാള്‍ മുന്‍പേമഴത്തുള്ളികള്‍ വീണ പത്തു രൂപ കൊണ്ട് ലോകം കീഴടക്കിയത് അയാള്‍ ആണ്.